കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്ന് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വീടുകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഭരണവിരുദ്ധ വികാരം ആരും പ്രകടിപ്പിച്ചില്ല. തെറ്റു ചൂണ്ടിക്കാണിച്ചാല്‍ അതു തിരുത്താന്‍ നടപടിയെടുക്കും. ജനങ്ങള്‍ പറയുന്ന നിലപാട് തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വോട്ടർപട്ടിക തീവ്ര പരിഷ്കരണം കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ്. കേന്ദ്രത്തിന്റെ രാഷ്ട്രീയ നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് എസ്ഐആര്‍ നടപ്പിലാക്കുന്നത്. അർഹതപ്പെട്ട എല്ലാവർക്കും വോട്ടവകാശം ലഭിക്കണം. അർഹതപ്പെട്ട പലരും പുറത്താണ്.
മോദിയും പിണറായിയും ചേർന്നാണ് എസ്ഐആര്‍ നടപ്പാാക്കുന്നതെന്ന തെറ്റായ പ്രചാരണം യുഡിഎഫ് നടത്തി. വസ്തുതാവിരുദ്ധമായ നിലപാട് സ്വീകരിച്ച് ജനങ്ങളെ പറ്റിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.